
ദോഹ: ഖത്തറിലെ ആരോഗ്യ-ഗവേഷണ മേഖലകൾക്ക് പുതിയ ദിശാബോധം നൽകിക്കൊണ്ട് ഹമദ് മെഡിക്കൽ കോർപ്പറേഷനും (എച്ച്.എം.സി) ഖത്തർ യൂണിവേഴ്സിറ്റിയും (ക്യു.യു) പുതിയ കരാറിൽ ഒപ്പുവെച്ചു. ഇരു സ്ഥാപനങ്ങളും സംയുക്തമായി ഗവേഷണങ്ങൾക്ക് ഫണ്ട് അനുവദിക്കുന്ന 'ജോയിന്റ് റിസർച്ച് ഫണ്ടിങ് ഇനിഷ്യേറ്റീവ്' (Joint Research Funding Initiative) പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. രാജ്യത്തിന്റെ ആരോഗ്യ മേഖലയിലെ മുൻഗണനാ വിഷയങ്ങളിൽ ഊന്നിയുള്ള സംയുക്ത ഗവേഷണങ്ങളെ പിന്തുണയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഇരു സ്ഥാപനങ്ങളുടെയും തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾക്കും ഖത്തറിന്റെ സമഗ്ര ആരോഗ്യ നയങ്ങൾക്കും അനുസൃതമായ ഗവേഷണ പ്രോജക്ടുകളെയാണ് ഈ പദ്ധതി വഴി പിന്തുണയ്ക്കുക. നിലവിൽ ഇരു സ്ഥാപനങ്ങളിലും നിലവിലുള്ള ആഭ്യന്തര ഗവേഷണ ഫണ്ടിങ് പ്രോഗ്രാമുകൾക്ക് പുറമെയാണ് ഈ പുതിയ സംയുക്ത സംരംഭം.
എച്ച്.എം.സിയിലെയും ഖത്തർ യൂണിവേഴ്സിറ്റിയിലെയും ഉദ്യോഗസ്ഥരടങ്ങുന്ന ഒരു സംയുക്ത സമിതി ഈ പദ്ധതിയുടെ മേൽനോട്ടം വഹിക്കും. ഗവേഷണം നടത്തേണ്ട മുൻഗണനാ മേഖലകൾ നിശ്ചയിക്കുക, ഗവേഷണ നിർദ്ദേശങ്ങൾ വിലയിരുത്തുക, ഫണ്ടിങ്ങിനായി പ്രോജക്ടുകൾ തിരഞ്ഞെടുക്കുക, അതിന്റെ പുരോഗതി നിരീക്ഷിക്കുക എന്നിവയായിരിക്കും ഈ സമിതിയുടെ ചുമതല. പ്രതിവർഷം മൂന്നിലധികം വൻകിട സംയുക്ത ഗവേഷണ പ്രോജക്ടുകൾക്ക് ഈ പദ്ധതി വഴി ധനസഹായം നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഖത്തറിലെ ആരോഗ്യ മേഖലയിലെ തൊഴിൽ ശേഷിയും ഗവേഷണ അന്തരീക്ഷവും വികസിപ്പിക്കുന്നതിൽ ഇരു സ്ഥാപനങ്ങളും നേരത്തെ തന്നെ വലിയ പങ്കുവഹിക്കുന്നുണ്ട്. മെഡിസിൻ, ഫാർമസി, ഹെൽത്ത് സയൻസ് തുടങ്ങിയ മേഖലകളിലെ വിദ്യാർത്ഥികൾക്ക് ക്ലിനിക്കൽ വിദ്യാഭ്യാസവും പരിശീലനവും നൽകുന്നതിലും, പി.എച്ച്.ഡി ഗവേഷണങ്ങളിലും, ഫാക്കൽറ്റി എക്സ്ചേഞ്ച് പ്രോഗ്രാമുകളിലും എച്ച്.എം.സിയും ഖത്തർ യൂണിവേഴ്സിറ്റിയും തമ്മിൽ നിലവിലുള്ള ശക്തമായ സഹകരണത്തിന് ഈ പുതിയ കരാർ കൂടുതൽ കരുത്തുപകരും.











